ദുബായ് : ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് (Hijri New Year 1448 AH) ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് 2026 ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. അവധിക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ച മുതൽ പൊതുപ്രവർത്തന സമയം പുനരാരംഭിക്കും.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങൾ, പൊതുജനങ്ങൾക്ക് അത്യാവശ്യ സേവനങ്ങൾ നൽകുന്ന വിഭാഗങ്ങൾ എന്നിവയ്ക്ക് സേവനങ്ങളുടെ തുടർച്ചയും കാര്യക്ഷമതയും ഉറപ്പാക്കാൻ തങ്ങളുടെ പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി പ്രവൃത്തി സമയം ക്രമീകരിക്കാം. ഈ സുദിനത്തിൽ യുഎഇ ഭരണനേതൃത്വത്തിനും ജനങ്ങൾക്കും പ്രവാസികൾക്കും മന്ത്രാലയം പുതുവത്സരാശംസകൾ നേർന്നു.
DGHR
ദുബായ് : വേനൽക്കാലത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ദുബായ് സർക്കാർ ജീവനക്കാർക്കായി മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ‘അവർ ഫ്ലെക്സിബിൾ സമ്മർ’ (Our Flexible Summer) പദ്ധതി 2026-ലും തിരിച്ചെത്തുമോ എന്ന കാത്തിരിപ്പിലാണ് ജീവനക്കാർ. ജൂലൈ മാസം അടുത്തുവരുമ്പോഴും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, കഴിഞ്ഞ വർഷങ്ങളിലെ വൻ വിജയം പദ്ധതി വീണ്ടും നടപ്പിലാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
2024-ൽ 15 സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി, മികച്ച വിജയം കണ്ടതിനെ തുടർന്ന് 2025-ൽ മുഴുവൻ ദുബായ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ജീവനക്കാരുടെ ജോലി കൃത്യസമയത്ത് തീർക്കുന്നതിൽ 87 ശതമാനം പുരോഗതിയും, കസ്റ്റമർ സർവീസിൽ 96 ശതമാനം മികവും, ജീവനക്കാരുടെ സന്തോഷത്തിൽ 98 ശതമാനം വർദ്ധനവും ഈ പദ്ധതി വഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ 8 മണിക്കൂർ ജോലി ചെയ്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകുന്നതായിരുന്നു ഒരു രീതി. രണ്ടാമത്തെ രീതിയിൽ തിങ്കൾ മുതൽ വ്യാഴം വരെ 7 മണിക്കൂറും വെള്ളിയാഴ്ച പകുതി ദിവസവും ജോലി ചെയ്യുന്ന ക്രമീകരണമായിരുന്നു.
കൂടാതെ, യുഎഇയിൽ നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഔട്ട്ഡോർ തൊഴിലാളികൾക്കായുള്ള വാർഷിക ‘മിഡ്ഡേ വർക്ക് ബാൻ’ (Midday work ban) ഈ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പതിവുപോലെ തുടരും. ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾ ഈ നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിക്കുന്ന കമ്പനികൾക്ക് ഒരാൾക്ക് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കും. 2026 വർഷത്തെ യുഎഇ ‘ഇയർ ഓഫ് ദി ഫാമിലി’ (Year of the Family) ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കുടുംബങ്ങൾക്ക് കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാൻ സഹായിക്കുന്ന ഫ്ലെക്സിബിൾ സമ്മർ പദ്ധതി ഇത്തവണയും സർക്കാർ തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർ.