ഷാർജ : വീട്ടിലെത്തിച്ച ഓർഡറിന്റെ ബാക്കി പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡെലിവറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഷാർജ സ്വദേശി കോടതിയിൽ വിചാരണ നേരിടുന്നു. ഷാർജ മിസ്ഡിമീനർ കോടതിയിലാണ് (Sharjah Misdemeanour Court) ഇതുസംബന്ധിച്ച കേസ് നടക്കുന്നത്.
കോടതി രേഖകൾ പ്രകാരം, പ്രതിയുടെ വീട്ടിൽ സാധനങ്ങൾ എത്തിച്ച ശേഷം പണം വാങ്ങിയപ്പോഴാണ് ഡെലിവറി ജീവനക്കാരന്റെ പക്കൽ ബാക്കി നൽകാനുള്ള ചെറിയ നോട്ടുകൾ ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രതി ഡെലിവറി ജീവനക്കാരനെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പ്രൊസിക്യൂഷൻ കേസ്. മർദ്ദനമേറ്റ ജീവനക്കാരൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം നിയമനടപടികളിലേക്ക് നീങ്ങിയത്. എന്നാൽ കോടതിയിൽ വിചാരണ വേളയിൽ പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച കോടതി കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.