ദുബായ് : ‘ഡുഷേൻ മസ്കുലാർ ഡിസ്ട്രോഫി’ എന്ന അപൂർവ ജനിതക രോഗം ബാധിച്ച പത്തുവയസ്സുകാരനായ ഇറാഖി ബാലൻ യൂസഫ് ഹൈദറിന് യുഎഇയുടെ കാരുണ്യത്തിൽ പുതുജീവൻ. കുട്ടിയുടെ പേശികളും ഹൃദയവും തളരുന്ന അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും ചെലവേറിയ ജീവൻരക്ഷാ കുത്തിവെയ്പ്പാണ് വിജയകരമായി നൽകിയത്. അൽ ഖലീജ് പത്രം നൽകിയ വാർത്തയെത്തുടർന്ന് യുഎഇയിൽ ആരംഭിച്ച വലിയൊരു മാനുഷിക കാമ്പെയ്നിലൂടെയാണ് ഇത് സാധ്യമായത്.
പ്രമുഖ ചാരിറ്റി സംഘടനയായ ദാർ അൽ ബെർ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഈ ക്യാമ്പെയ്നിലൂടെ കുട്ടിയുടെ ചികിത്സയ്ക്കായി 10.6 മില്യൺ ദിർഹമാണ് പൊതുജനങ്ങളിൽ നിന്നും ജീവകാരുണ്യ പ്രവർത്തകരിൽ നിന്നുമായി സമാഹരിച്ചത്. വിദഗ്ദ്ധമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം യൂസഫിന് കുത്തിവെയ്പ്പ് നൽകിയതായും, തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക മാത്രമല്ല ഭയത്തിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തെ മുഴുവനുമാണ് യുഎഇ ഇതിലൂടെ രക്ഷിച്ചതെന്നും യൂസഫിന്റെ മാതാപിതാക്കൾ പറഞ്ഞു.