അൽ ഐൻ : യുവതിയുടെ സ്വകാര്യത ലംഘിച്ച് അവരുടെ സമ്മതമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സ്വദേശി യുവാവിന് 20,000 ദിർഹം (നാലര ലക്ഷത്തോളം രൂപ) പിഴ ചുമത്തി അൽ ഐൻ സിവിൽ കോടതി. പ്രതിയുടെ പെട്ടെന്നുള്ള കടന്നുകയറ്റം യുവതിക്ക് വലിയ മാനസിക വിഷമവും ഭീതിയും ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിലുള്ള മുൻകാല തർക്കങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്. പ്രതിയുടെ കുറ്റം ക്രിമിനൽ കോടതിയിൽ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതിനാൽ നഷ്ടപരിഹാരം നൽകാൻ പ്രതി നിയമപരമായി ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. പിഴ തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനായി യുവതിക്ക് ചിലവായ കോടതി ചെലവുകളും പ്രതി തന്നെ വഹിക്കണം.
Tag: