ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഒരു വർഷം കഴിച്ചുതീർക്കുന്നത് കോടിക്കണക്കിന് ചോക്ലേറ്റുകളെന്ന് റിപ്പോർട്ട്. പ്രതിവർഷം 6.4 കോടിയിലധികം പ്രീമിയം ചോക്ലേറ്റുകളാണ് എമിറേറ്റ്സ് യാത്രക്കാർ കഴിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചോക്ലേറ്റ് ഉപഭോഗത്തിൽ 40 ലക്ഷത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്സ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി പ്രതിവർഷം 2.6 കോടിയോളം ചോക്ലേറ്റ് ഡെസേർട്ടുകളും (Desserts) വിമാനങ്ങളിൽ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ലോകത്തെ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള 7.5 ലക്ഷം കിലോഗ്രാം ആഡംബര ചോക്ലേറ്റുകളാണ് ഓരോ വർഷവും എമിറേറ്റ്സ് യാത്രക്കാർക്കായി വിമാനങ്ങളിൽ എത്തിക്കുന്നത്. ഡെസേർട്ടുകൾ ഉണ്ടാക്കാൻ മാത്രം 2.6 ലക്ഷം കിലോഗ്രാം ചോക്ലേറ്റ് ചേരുവകൾ വേറെയും ഉപയോഗിക്കുന്നു.
ചോക്ലേറ്റ് ഉപഭോഗത്തിൽ പ്രതിവർഷം 5 ശതമാനം വളർച്ചയാണ് എമിറേറ്റ്സിനുണ്ടാകുന്നത്. യാത്രക്കാർക്കിടയിൽ ഡാർക്ക് ചോക്ലേറ്റിനാണ് ഇപ്പോൾ പ്രിയം കൂടുതൽ. ഫ്ലേവറുകളിൽ ‘സാൾട്ടഡ് കാരമൽ’ ആണ് ഏറ്റവും ജനപ്രിയമെങ്കിലും, പോകുന്ന റൂട്ടുകൾക്ക് അനുസരിച്ച് ചോക്ലേറ്റ് ഫ്ലേവറുകളിലും എമിറേറ്റ്സ് മാറ്റം വരുത്താറുണ്ട്. മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ‘പിസ്ത’ ഫ്ലേവറിനും, ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ ട്രോപ്പിക്കൽ ഫ്രൂട്ട്സ്, മാച്ച (Matcha) ഫ്ലേവറുകൾക്കും, മെഡിറ്ററേനിയൻ റൂട്ടുകളിൽ ബെറികൾ ചേർത്ത ചോക്ലേറ്റുകൾക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്.