ഷാർജ : ഷാർജയിൽ താമസസ്ഥലത്തിന് സമീപം ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള (Non-verbal) ഓട്ടിസം ബാധിതനായ കുട്ടിയെ മണിക്കൂറുകൾക്കകം മാതാപിതാക്കളുടെ അരികിലെത്തിച്ച് മാതൃകയായി ഷാർജ പൊലീസും നിവാസികളും. സോഷ്യൽ മീഡിയ കൂട്ടായ്മയുടെയും പോലീസിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് കുട്ടിയെ സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറിയത്.
ഷാർജയിലെ അൽ നഹ്ദ (Al Nahda) മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് ഒരു കെട്ടിടത്തിന് പുറത്ത് കുട്ടിയെ പരിഭ്രാന്തനായ നിലയിൽ നാട്ടുകാർ കണ്ടത്. കുട്ടിക്ക് സംസാരിക്കാൻ പ്രയാസമുണ്ടെന്ന് മനസ്സിലാക്കിയ നിവാസികൾ ഉടൻ തന്നെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ കുട്ടിയുടെ ചിത്രം വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച് മാതാപിതാക്കളെ കണ്ടെത്താനുള്ള അടിയന്തര സന്ദേശം പ്രചരിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷാർജ പോലീസ് കുട്ടിയെ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ വഴിയുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. നിവാസികളുടെയും പോലീസിന്റെയും യോജിച്ചുള്ള ശ്രമത്തിനൊടുവിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ സാധിച്ചു. കുട്ടിയെ തിരികെ ലഭിച്ച കുടുംബം പോലീസിനും പ്രദേശവാസികൾക്കും തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.