അബുദാബി: കുട്ടികളെ ഉൾപ്പെടുത്തി നടത്തുന്ന ശാസ്ത്രീയ പഠനങ്ങളിലും സാമൂഹിക ഗവേഷണങ്ങളിലും അവരുടെ സുരക്ഷയും മാനസികാവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതിക്ക് അബുദാബിയിൽ വിജയകരമായ തുടക്കം. അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) മൂന്ന് വർഷമെടുത്ത് പൂർത്തിയാക്കിയ ‘ചൈൽഡ് അസന്റ് പ്രൊജക്റ്റ്’ (Child Assent Project) കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്തെ ആഗോള തലത്തിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവെപ്പാണ്.
പലപ്പോഴും ഗവേഷണങ്ങളുടെ ഭാഗമാകുമ്പോൾ കുട്ടികളുടെ താല്പര്യങ്ങൾക്കോ അവരുടെ പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങൾക്കോ വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ലെന്ന പോരായ്മ പരിഹരിക്കാനാണ് ഈ പ്രൊജക്റ്റ് രൂപീകരിച്ചത്. കുട്ടികളിൽ നിന്ന് എങ്ങനെ അവരുടെ പൂർണ്ണ സമ്മതത്തോടെയും താല്പര്യത്തോടെയും വിവരങ്ങൾ ശേഖരിക്കാം, പ്രായത്തിന് അനുസൃതമായി അവരെ എങ്ങനെ പഠനങ്ങളുടെ ഭാഗമാക്കാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇതിലൂടെ അതോറിറ്റി മുന്നോട്ട് വയ്ക്കുന്നു.
പദ്ധതിയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് അതോറിറ്റിയുടെ റിസർച്ച് ഗ്രാന്റ്സ് പ്രോഗ്രാമിന് കീഴിൽ ഇരുപതിലധികം പ്രമുഖ ആഗോള ഗവേഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക ശില്പശാലയും സംഘടിപ്പിച്ചു. വരും വർഷങ്ങളിലെ നയരൂപീകരണത്തിലും ഔദ്യോഗിക പഠനങ്ങളിലും ഈ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഉൾപ്പെടുത്താമെന്ന് ശില്പശാല ചർച്ച ചെയ്തു. അബുദാബിയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ കുട്ട കേന്ദ്രീകൃതമായ ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഈ പ്രായോഗിക നിർദ്ദേശങ്ങൾക്ക് സാധിക്കുമെന്ന് ഇസിഎ റിസർച്ച് ആൻഡ് നോളജ് സൊല്യൂഷൻസ് ഡയറക്ടർ സലേഹ അൽ അസ്രി പറഞ്ഞു. 2026 റിസർച്ച് ഗ്രാന്റ്സ് സൈക്കിളിന്റെ ഭാഗമായി നിലവിൽ ആദ്യകാല ബാലവികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഗവേഷണ പ്രോജക്ടുകൾക്കാണ് അതോറിറ്റി പിന്തുണ നൽകുന്നത്.