ഷാർജ : പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലും സുസ്ഥിര വികസനത്തിലും ചരിത്രനേട്ടം കൈവരിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (ACI) നടപ്പിലാക്കുന്ന അന്താരാഷ്ട്ര കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ അഭിമാനകരമായ ‘ലെവൽ 4’ (Level 4 – Transformation) പദവിയാണ് ഷാർജ വിമാനത്താവളം സ്വന്തമാക്കിയത്. തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന എസിഐ ഏഷ്യാ-പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് റീജിയണൽ അസംബ്ലിയിലാണ് ഈ ആഗോള ബഹുമതി പ്രഖ്യാപിച്ചത്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും, വിമാനത്താവളവുമായി സഹകരിക്കുന്ന മറ്റ് പങ്കാളികളെയും വ്യോമയാന കമ്പനികളെയും പരിസ്ഥിതി സൗഹൃദ പാതയിലേക്ക് നയിക്കാനും സാധിച്ചതാണ് ഷാർജയെ ഈ നേട്ടത്തിന് അർഹമാക്കിയത്. യുഎഇയുടെ ‘നെറ്റ് സീറോ 2050’ (Net Zero 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു. 2014-ൽ ലെവൽ 1 പദവിയോടെ യാത്ര തുടങ്ങിയ ഷാർജ വിമാനത്താവളം, 2016-ൽ എൽഇഡി ലൈറ്റുകളും സോളാർ പാനലുകളും സ്ഥാപിച്ച് ലെവൽ 2-ഉം, 2018-ൽ ലെവൽ 3-ഉം നേടിയിരുന്നു. തുടർന്ന് 2020-ൽ ജിസിസി മേഖലയിൽ തന്നെ ആദ്യമായി കാർബൺ ന്യൂട്രാലിറ്റി (Level 3+) കൈവരിച്ച വിമാനത്താവളമായി ഷാർജ മാറിയിരുന്നു. ഇപ്പോൾ പൂർണ്ണമായും സുസ്ഥിരമായ രീതിയിൽ കാർബൺ മലിനീകരണം ഇല്ലാതാക്കുന്ന ലെവൽ 4 പദവിയിലേക്ക് ഉയർന്നതോടെ മേഖലയിലെ മറ്റ് വിമാനത്താവളങ്ങൾക്ക് വലിയൊരു മാതൃകയായിരിക്കുകയാണ് ഷാർജ.