വിയന്ന : യുഎഇയിലെ ബറാക്ക ആണവനിലയത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ വീണ്ടും ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്ന് ഖത്തർ വ്യക്തമാക്കി. ആണവ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും അടിസ്ഥാന തത്വങ്ങളെ കാറ്റിൽപ്പറത്തുന്നതാണ് ഈ നടപടിയെന്നും ഖത്തർ വാർത്താ ഏജൻസി (QNA) റിപ്പോർട്ട് ചെയ്തു.
വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ്, മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവടങ്ങളിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയും ഓസ്ട്രിയയിലെ അംബാസഡറുമായ ജാസിം യാക്കൂബ് അൽ ഹമ്മാദിയാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ബോർഡ് ഓഫ് ഗവർണേഴ്സിന്റെ അടിയന്തര യോഗത്തിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി നിരവധി അറബ് അംഗരാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് ഈ അടിയന്തര യോഗം വിളിച്ചുചേർത്തത്.
സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവ സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുഎൻ ചാർട്ടറിന്റെയും ഐഎഇഎ ചട്ടങ്ങളുടെയും ലംഘനമാണെന്ന് അംബാസഡർ അൽ ഹമ്മാദി ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ ജനങ്ങൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്നും ആണവ വികിരണങ്ങൾ (Radiological consequences) ഉൾപ്പെടെയുള്ള ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാഖിൽ നിന്നുള്ള സായുധ സംഘങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ പ്രകോപനമില്ലാത്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. യുഎഇയുടെ സുരക്ഷ എന്നത് ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുഎഇ സർക്കാരിനും ജനങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു പ്രഖ്യാപിച്ചു.