ദുബായ് : ഉടമസ്ഥന്റെ അനുമതിയില്ലാതെ മറ്റൊരാളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തി ഡിജിറ്റൽ പണമിടപാടുകൾ നടത്തിയ യൂറോപ്യൻ യുവതിക്ക് ദുബായ് കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. യുഎഇ സൈബർ കുറ്റകൃത്യ നിരോധന നിയമപ്രകാരം (Federal Decree-Law No. 34 of 2021) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി.
രേഖകൾ പ്രകാരം മറ്റൊരാളുടെ പേയ്മെന്റ് കാർഡ് വിവരങ്ങൾ രഹസ്യമായി കൈക്കലാക്കിയ യുവതി, സ്വന്തം സാമ്പത്തിക നേട്ടത്തിനായി അനധികൃത ഇടപാടുകൾ നടത്തുകയായിരുന്നു. കാർഡുടമ അറിയാതെയാണ് ഈ തുക മുഴുവൻ പിൻവലിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുകയ്ക്ക് തുല്യമായ 18,750 ദിർഹം പിഴയായി ഒടുക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും. ഇത്തരം ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കർശനമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.