അബുദാബി : യുഎഇയിലെ ഭിന്നശേഷിക്കാർക്ക് (People of Determination) സ്വതന്ത്രമായി പഠിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൂർണ്ണമായി കടന്നുവരാനും സഹായകമാകുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലൂടെ പുനർനിർമ്മിക്കാൻ യുഎഇ ഒരുങ്ങുന്നു. എഐ സാങ്കേതികവിദ്യകളിലും വിദ്യാഭ്യാസത്തിലും വിദഗ്ധയായ എമിറാത്തി ഗവേഷക ഡോ. മുന അൽ ഹമ്മാദി (Dr. Muna Al Hammadi) നടത്തിയ പുതിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് മാറ്റി, ഡിജിറ്റൽ ടൂളുകൾ സ്വന്തമായി നിർമ്മിക്കാനും അപഗ്രഥിക്കാനും ശേഷിയുള്ള ക്രിയേറ്റർമാരാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഭിന്നശേഷിക്കാർക്കായി എഐ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ഗവേഷണങ്ങളിൽ നിക്ഷേപം നടത്തുക, ഈ മേഖലയിൽ മികച്ച സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്ന ഗവേഷകർക്ക് പ്രത്യേക പുരസ്കാരങ്ങളും ആനുകൂല്യങ്ങളും നൽകുക എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, എഐ ടൂളുകളും വൈദഗ്ധ്യവും പങ്കുവെക്കുന്നതിനായി നിരന്തരം കോൺഫറൻസുകൾ സംഘടിപ്പിക്കാനും ഭിന്നശേഷിക്കാർക്കായി ലോകമെമ്പാടുമുള്ള മികച്ച വിദ്യാഭ്യാസ മാതൃകകൾ പങ്കുവെക്കുന്ന പ്രത്യേക എഐ സപ്പോർട്ടഡ് യൂട്യൂബ് അല്ലെങ്കിൽ ടെലിവിഷൻ ചാനൽ ആരംഭിക്കാനും പഠനത്തിൽ നിർദ്ദേശമുണ്ട്. നിലവിൽ കാഴ്ച വൈകല്യമുള്ളവർക്കായി പുസ്തകങ്ങളും എഴുത്തുകളും വായിച്ചു കേൾപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ ‘സീയിങ് എഐ’ (Seeing AI), ഡിസ്ലെക്സിയ ഉള്ളവർക്ക് വേണ്ടിയുള്ള ‘റീഡ് ആൻഡ് റൈറ്റ്’ (Read&Write) തുടങ്ങിയ സാധാരണ സ്മാർട്ട്ഫോൺ ആപ്പുകൾ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. 2032-ഓടെ ആഗോള എഐ വിദ്യാഭ്യാസ വിപണി 54.5 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.