ദുബായ് : 2026-ന്റെ ആദ്യ അഞ്ച് മാസങ്ങൾക്കുള്ളിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ദുബായ് കസ്റ്റംസ്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ നടത്തിയ 502 സുരക്ഷാ പരിശോധനകളിലൂടെ 406 കിലോഗ്രാം മയക്കുമരുന്നും 23 ലക്ഷത്തിലധികം (2.3 മില്യൺ) ലഹരിഗുളികകളും കസ്റ്റംസ് പിടിച്ചെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക സ്ക്രീനിംഗ് സാങ്കേതികവിദ്യകൾ, ‘സിയാജ്’ (Siyaj) സ്മാർട്ട് ബോർഡർ മോണിറ്ററിംഗ് സംവിധാനം എന്നിവ പ്രയോജനപ്പെടുത്തിയാണ് അതിർത്തി കടന്നുള്ള ലഹരി കടത്ത് സംഘങ്ങളെ കസ്റ്റംസ് തകർത്തത്.
തുടർച്ചയായ പരിശോധനകളിലൂടെ ജനുവരിയിൽ 116.3 കിലോയും, ഫെബ്രുവരിയിൽ 79.2 കിലോയും, മാർച്ചിൽ 30.3 കിലോയും, ഏപ്രിലിൽ 109.3 കിലോയും, മെയ് മാസത്തിൽ 71 കിലോയും മയക്കുമരുന്നാണ് വിവിധ കസ്റ്റംസ് പോർട്ടുകളിൽ നിന്നായി പിടികൂടിയത്. ദുബായെ ആഗോള സുരക്ഷിത നിക്ഷേപ കേന്ദ്രമാക്കി നിലനിർത്തുന്നതിനും സമൂഹത്തെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും അതിർത്തികളിലെ ഇത്തരം കർശന പരിശോധനകൾ സഹായിക്കുമെന്ന് പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം വ്യക്തമാക്കി.
Tag: