ദുബായ് : യുഎഇയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ അതിർത്തി കടന്നുള്ള വൻ സുരക്ഷാ ഓപ്പറേഷനിൽ ലക്ഷക്കണക്കിന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ദുബായ് പോലീസിന്റെ സഹകരണത്തോടെ നാഷണൽ ആന്റി നാർക്കോട്ടിക് അതോറിറ്റിയും (NANA) സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളും സംയുക്തമായാണ് 2,67,300 ആംഫെറ്റാമൈൻ (Amphetamine) ഗുളികകൾ പിടികൂടിയത്.
ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ പരസ്പരം കൈമാറിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ ഈ വൻ മയക്കുമരുന്ന് ശേഖരം പിടികൂടാൻ സാധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അറബ് രാജ്യത്ത് നിന്നുള്ള പ്രതികളെല്ലാവരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം ക്രിമിനൽ സംഘങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിലും ഫീൽഡ് മോണിറ്ററിംഗിലും പ്രാദേശിക-അന്തർദേശീയ ഏജൻസികളുമായുള്ള വിവരങ്ങൾ കൈമാറുന്നതിലും ഇരുരാജ്യങ്ങളും പുലർത്തുന്ന മികച്ച ഏകോപനമാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തെയും പ്രത്യേകിച്ച് യുവാക്കളെയും മയക്കുമരുന്ന് മാഫിയകളിൽ നിന്ന് സംരക്ഷിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സഹകരണം വരും ദിവസങ്ങളിലും തുടരുമെന്ന് സൗദി അധികൃതർ അറിയിച്ചു.