ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വിമാനം കയറാനുള്ള ധൃതിക്കിടയിൽ ടാക്സിയിൽ മറന്നുവെച്ച പതിനായിരം ദിർഹവും (ഏകദേശം 2,27,000 രൂപ) വ്യക്തിഗത രേഖകളും അടങ്ങിയ ബാഗ് അതിവേഗം തിരിച്ചേൽപ്പിച്ച് മാതൃകയായ ടാക്സി ഡ്രൈവറെ ദുബായ് ടൂറിസ്റ്റ് പോലീസ് ആദരിച്ചു. ജെഫ്രി എസ്ര ആമോസ് എന്ന ടാക്സി ഡ്രൈവറുടെ സത്യസന്ധതയെയും കൃത്യസമയത്തുള്ള ഇടപെടലിനെയുമാണ് പോലീസ് അഭിനന്ദിച്ചത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് ടൂറിസ്റ്റിന് പണം കൈമാറാൻ ഡ്രൈവർ കാണിച്ച സമർപ്പണബോധം ദുബായുടെ സുരക്ഷിതത്വത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്കാരൻ ബാഗ് മറന്നുവെച്ച വിവരം ടൂറിസ്റ്റ് പോലീസിനെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഉടൻ തന്നെ ടാക്സി ഡ്രൈവറെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ ജെഫ്രി എസ്ര ആമോസ് ബാഗുമായി വിമാനത്താവളത്തിലേക്ക് തിരികെ പാഞ്ഞെത്തി പോലീസിന് കൈമാറി. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ പണവും രേഖകളും തിരികെ ലഭിച്ച ടൂറിസ്റ്റ്, ദുബായ് നഗരത്തിന്റെ സുരക്ഷിതത്വത്തെയും ടാക്സി ഡ്രൈവറുടെ സത്യസന്ധതയെയും ഏറെ പ്രശംസിച്ചു.