അബുദാബി : രാജ്യാന്തര വിപണി വിപുലീകരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഇന്ധന റീട്ടെയിൽ കമ്പനിയായ ‘ഷെൽ ഡൗൺസ്ട്രീം സൗത്ത് ആഫ്രിക്ക’യുടെ (SDSA) 100 ശതമാനം ഓഹരികളും സ്വന്തമാക്കാൻ കരാറിലേർപ്പെട്ട് അഡ്നോക് ഡിസ്ട്രിബ്യൂഷൻ (ADNOC Distribution). ഏകദേശം 1 ബില്യൺ യുഎസ് ഡോളർ (3.67 ബില്യൺ ദിർഹം) മൂല്യം കണക്കാക്കുന്നതാണ് ഈ വൻ ഇടപാട്.
കരാർ പ്രകാരം ഷെല്ലിന്റെ ഉടമസ്ഥതയിലുള്ളതും ഡീലർമാർ നടത്തുന്നതുമായ 580 ഇന്ധന സ്റ്റേഷനുകൾ, ഹോൾസെയിൽ ഇന്ധന വിതരണം, ഏവിയേഷൻ (വിമാന ഇന്ധനം), ലൂബ്രിക്കന്റ്സ് ബിസിനസുകൾ എന്നിവ ഇനി അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ കീഴിലാകും. 2027-ഓടെ ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാകും. അഡ്നോക് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുക്കുന്ന നാലാമത്തെ അന്താരാഷ്ട്ര വിപണിയാണ് ദക്ഷിണാഫ്രിക്ക. നിലവിൽ യുഎഇക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഏറ്റെടുക്കൽ പൂർത്തിയായാലും ദക്ഷിണാഫ്രിക്കയിലെ ഇന്ധന സ്റ്റേഷനുകളിലും ലൂബ്രിക്കന്റ്സ് വിപണിയിലും ‘ഷെൽ’ (Shell) എന്ന ജനപ്രിയ ബ്രാൻഡ് നാമം തന്നെ ദീർഘകാല ലൈസൻസിംഗ് കരാറിലൂടെ നിലനിർത്താനാണ് അഡ്നോക് തീരുമാനിച്ചിരിക്കുന്നത്.