ഷാർജ : ഷാർജയിൽ വാഹനം കായലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ മറൈൻ റെസ്ക്യൂ ടീം വെറും എട്ട് മിനിറ്റിനുള്ളിലാണ് ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഷാർജ കോർട്ട് ഹൗസിന് എതിർവശത്തുള്ള ഖാലിദ് ലഗൂണിലായിരുന്നു സംഭവം.
മെയ് 14-ന് രാവിലെ 7.04-ഓടെ പതിവ് സുരക്ഷാ പട്രോളിംഗ് നടത്തുകയായിരുന്ന രക്ഷാസേനയുടെ കണ്ണിൽ വാഹനം വെള്ളത്തിലേക്ക് വീഴുന്നത് പെടുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ അതിവേഗ പ്രതികരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിദഗ്ധരായ റെസ്ക്യൂ ഡൈവർമാർ വെള്ളത്തിനടിയിലായ വാഹനത്തിന് അടുത്തേക്ക് നീന്തിച്ചെന്ന് മിനിറ്റുകൾക്കുള്ളിൽ ഡ്രൈവറെ പുറത്തെടുത്തു. സേനയുടെ കൃത്യമായ തയ്യാറെടുപ്പും പ്രൊഫഷണലിസവുമാണ് ദുരന്തം ഒഴിവാക്കിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനാംഗങ്ങൾക്ക് നൽകുന്ന കർശനമായ ഫീൽഡ് ട്രെയിനിംഗിന്റെ ഫലമാണ് ഈ വേഗത്തിലുള്ള രക്ഷാപ്രവർത്തനമെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി വ്യക്തമാക്കി. അപകടസ്ഥലത്ത് വെച്ച് തന്നെ ഡ്രൈവറെ നാഷണൽ ആംബുലൻസ് സംഘത്തിന് കൈമാറി. ആവശ്യമായ പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഇത്തരം ദ്രുതകർമ്മ സേനകളുടെ പങ്ക് വളരെ വലുതാണെന്ന് ഈ സംഭവം ഒരിക്കൽ കൂടി തെളിയിക്കുന്നു.