ദുബായ് : ഭിന്നശേഷിക്കാർക്ക് (People of Determination) പൂർണ്ണ സുരക്ഷിതത്വവും തുല്യമായ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ദുബായിലെ ‘ജുമൈറ ബീച്ച് 2’ വേൾഡ് ഡിസബിലിറ്റി യൂണിയന്റെ അഭിമാനകരമായ ‘ഗോൾഡ് അക്സസിബിലിറ്റി സർട്ടിഫിക്കറ്റ്’ സ്വന്തമാക്കി. ഈ ബഹുമതി നേടുന്ന ദുബായിലെ ആദ്യ ബീച്ചാണിത്. വെറും ആറ് മാസത്തിനുള്ളിൽ ദുബായ് മുനിസിപ്പാലിറ്റി പൂർത്തിയാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങളാണ് ബീച്ചിനെ ഈ അന്താരാഷ്ട്ര അംഗീകാരത്തിന് അർഹമാക്കിയത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ്, ആധുനിക റാംപുകൾ, വീൽചെയർ ചാർജിംഗ് സ്റ്റേഷനുകൾ, കടലിൽ ഇറങ്ങാൻ സഹായിക്കുന്ന ഫ്ലോട്ടിങ് വീൽചെയറുകൾ, പ്രത്യേക നീന്തൽ പ്ലാറ്റ്ഫോം എന്നിവ ബീച്ചിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഓട്ടിസം ബാധിതർക്കും മറ്റ് സെൻസറി ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ ‘ബീച്ച് സെൻസറി റൂമും’ (Sensory Room) ഇവിടെ സ്ഥാപിച്ചു. ഭിന്നശേഷിക്കാരെ സഹായിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച 150-ഓളം ജീവനക്കാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ബീച്ചസ് വിഭാഗം ഡയറക്ടർ എൻജി. ഇബ്രാഹിം മുഹമ്മദ് ജുമ അറിയിച്ചു.
Tag: