ദുബായ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ കണ്ടുവരുന്ന ‘റിവർ ബ്ലൈൻഡ്നസ്’ (River blindness) എന്ന ഗുരുതരമായ രോഗത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന് കീഴിൽ ആരംഭിക്കുന്ന ഈ പദ്ധതി, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 70 ലക്ഷം ആളുകൾക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നൂർ ദുബായ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിലായിരിക്കും ഈ വലിയ ദൗത്യം നടപ്പിലാക്കുക.
മനുഷ്യർ അനുഭവിക്കുന്ന ഇരുട്ടിനെതിരെ പോരാടുന്നത് ഏറ്റവും ഉന്നതമായ മാനുഷിക ദൗത്യമാണെന്നും, വെളിച്ചം തിരികെ ലഭിക്കുന്ന ഓരോ കണ്ണും ഈ ലോകത്തിന്റെ സൗന്ദര്യം കാണാനുള്ള പുതിയ പ്രതീക്ഷയാണെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. കറുത്ത ഈച്ചകൾ വഴി പകരുന്ന ഒരിനം പരാദരോഗമാണ് റിവർ ബ്ലൈൻഡ്നസ് അഥവാ ഓങ്കോസെർസിയാസിസ്. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും നദികൾക്ക് അരികിൽ താമസിക്കുന്നവരെയാണ് ഈ രോഗം ബാധിക്കുന്നത്. മതിയായ ആരോഗ്യസൗകര്യങ്ങൾ ലഭ്യമല്ലാത്ത ഇത്തരം പ്രദേശങ്ങളിൽ രോഗം ബാധിക്കുന്നവരുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടാറുണ്ട്. ഈ ദുരവസ്ഥ ഇല്ലാതാക്കി ലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ ജീവിതം നൽകുക എന്നതാണ് യുഎഇയുടെ ഈ വലിയ കാരുണ്യ പദ്ധതിയുടെ ലക്ഷ്യം.