യുഎഇയിൽ കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. കൊതുക് നശീകരണം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്നും രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊതുക് കടിയേറ്റാൽ നിസ്സാരമായി കാണരുത്; ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ ഐസ് പാക്കുകൾ ഉപയോഗിക്കാനും കടിയേറ്റ ഭാഗം മാന്തി പഴുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. കടുത്ത പനി, തലവേദന തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുക് പ്രജനനം തടയാൻ സഹകരിക്കണമെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
UAE News
യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം; ഷാർജ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതായി അധികൃതർ
പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് വിലയിരുത്തലിനെ തുടർന്ന്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയർപോർട്ട് അതോറിറ്റി നിർദേശിച്ചു. വരുന്ന നാല് ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തിരക്ക് മൂലം ചെക്ക്-ഇൻ നടപടികൾക്ക് കൂടുതൽ സമയം ആവശ്യമായി വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഡിജിറ്റൽ, ഫാസ്റ്റ്-ട്രാക്ക് സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന് (തിങ്കളാഴ്ച) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില തീരദേശവും വടക്കുകിഴക്കൻ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്നും കാറ്റ് പൊതുവെ മിതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ ദിശകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില ഇടങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
യാത്രാസമയം 10 മിനിറ്റിൽ നിന്ന് രണ്ട് മിനിറ്റായി കുറയും
ദുബായ് ട്രേഡ് സെന്റർ വികസന പദ്ധതിയിൽ രണ്ട് പാലങ്ങൾ തുറന്നു
ദുബായ്: നഗരത്തിലെ തിരക്കേറിയ മേഖലകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് സുപ്രധാന പാലങ്ങൾ ഗതാഗതത്തിനായി തുറന്നു. ഇതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ദുബായിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 500 ദിർഹംസ് കടന്നു
ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ദുബായിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് വിപണിയിൽ രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇപ്പോൾ സ്വർണ്ണവിലയിൽ ദൃശ്യമാകുന്നത്.
ഇന്നത്തെ വില (തിങ്കളാഴ്ച രാവിലെ 7:45-ന്):
24 കാരറ്റ്: ഗ്രാമിന് 526.50 ദിർഹം.
22 കാരറ്റ്: ഗ്രാമിന് 487.50 ദിർഹം.
ബഹിരാകാശം, സാങ്കേതികവിദ്യ, മാനവികത-
ഇലോൺ മസ്കുമായി ഭാവിയെക്കുറിച്ചുള്ള ചർച്ച;ചിത്രങ്ങൾ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ
ബഹിരാകാശം, സാങ്കേതികവിദ്യ, മനുഷ്യരാശിയുടെ ഭാവി എന്നീ വിഷയങ്ങളിൽ ഇലോൺ മസ്കുമായി നടത്തിയ ബഹുമുഖ ചർച്ച ഏറെ ആസ്വദിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഫസ) വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഭാവി എന്തെല്ലാം സാധ്യതകൾ തുറന്നുവെക്കുമെന്നത് കാണാനാകുമെന്ന ആവേശവും അദ്ദേഹം പങ്കുവച്ചു.
ഫാസ്റ്റ് ലെയ്നിലെ ‘പതുക്കെ പോക്ക്’ നടക്കില്ല
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴയുമായി ദുബായ് പൊലീസ്
ദുബായ്: ദുബായിലെ അതിവേഗ പാതകളിൽ ഏറ്റവും ഇടതവശത്തെ വരിയിലൂടെ (Fast Lane) അലക്ഷ്യമായി വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഫാസ്റ്റ് ലെയ്നിലൂടെ കുറഞ്ഞ വേഗതയിൽ വാഹനം ഓടിക്കുകയും പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുകയും ചെയ്യുന്നത് നിയമലംഘനമാണെന്നും ഇത്തരം ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
ഏറ്റവും ഇടതവശത്തെ വരി ഓവർടേക്കിംഗിന് മാത്രമുള്ളതാണെന്നും, കൃത്യമായ വേഗതയിലാണെങ്കിൽ പോലും പിന്നിൽ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വരി മാറി നൽകേണ്ടത് നിർബന്ധമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഫാസ്റ്റ് ലെയ്നിലെ വേഗതക്കുറവ് ഗതാഗത തടസ്സമുണ്ടാക്കുക മാത്രമല്ല, ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പൊലീസ് നിരീക്ഷിക്കുന്നു.
10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്താൻ പാടില്ല-
നിയമം ലംഘിച്ചാൽ 400 ദിർഹംസ് പിഴ;
കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്
അജ്മാൻ:വാഹനയാത്രയ്ക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിർദ്ദേശങ്ങളുമായി അജ്മാൻ പോലീസ്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. 145 സെന്റീമീറ്ററിൽ കുറവ് ഉയരമുള്ള കുട്ടികൾക്കും മുൻസീറ്റിൽ ഇരുന്നുള്ള യാത്ര അനുവദനീയമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് 400 ദിർഹംസ് പിഴയായി ഈടാക്കും.