അബുദാബി: അബുദാബിയിലെ ബാപ്സ് (BAPS) ഹിന്ദു മന്ദിർ സന്ദർശകർക്കായി വീണ്ടും തുറന്നപ്പോൾ ദൃശ്യമായത് യുഎഇയുടെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും ഉദാത്തമായ കാഴ്ചകൾ. താൽക്കാലികമായി അടച്ചിട്ടിരുന്ന ക്ഷേത്രം പുനരാരംഭിച്ച ആദ്യദിനം തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി ഒഴുകിയെത്തിയത്.
യുഎഇ എന്ന രാജ്യത്തോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ദേശീയ പതാകയുമേന്തിയാണ് ഭക്തരിൽ ഭൂരിഭാഗവും ക്ഷേത്ര പരിസരത്ത് എത്തിയത് എന്നത് ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കൊപ്പം മുതിർന്ന എമിറാത്തി ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കുചേർന്നു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ആഗോള മാതൃകയായി യുഎഇ മാറുന്നതിന്റെ പ്രതിഫലനമാണ് ക്ഷേത്രത്തിലെ ഈ ജനത്തിരക്കും പതാകയുമേന്തിയുള്ള പ്രകടനവുമെന്ന് അധികൃതർ വിലയിരുത്തി.