ദുബായ് റാസൽഖോറിലുള്ള പ്രമുഖ വാഹന പരിശോധനാ കേന്ദ്രമായ തമാം അൽ ഗാന്ധി (Tamam Al Ghandi) വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്റർ സ്ഥിരമായി അടച്ചുപൂട്ടുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 1 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്.
ഈ കേന്ദ്രം അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് താഴെ പറയുന്ന സമീപത്തുള്ള ആർടിഎ അംഗീകൃത കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്:
അൽ ജൗദ സെന്റർ (Al Jawdah Centre)
അൽ മുതകാമെല സെന്റർ – അൽ അവീർ (Al Mutakamela Centre – Al Awir)
തസ്ജീൽ സെന്റർ – അൽ അവീർ (Tasjeel Centre – Al Awir)
ഇതുകൂടാതെ, ആർടിഎ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റ് അംഗീകൃത കേന്ദ്രങ്ങളിലും വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമായിരിക്കും. യാത്രക്കാർക്കും വാഹന ഉടമകൾക്കും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനാണ് മറ്റ് ബദൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
UAE News
പുതുവത്സര യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; നോൾ കാർഡുകൾ നേരത്തെ റീചാർജ് ചെയ്യുക
2026 പുതുവത്സര രാവിൽ പൊതുഗതാഗതം സുഖകരമായി ഉപയോഗിക്കാൻ നോൾ കാർഡിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ആർടിഎ അറിയിച്ചു. പുതുവത്സര രാവിൽ ടിക്കറ്റ് കൗണ്ടറുകളിലെയും മെഷീനുകളിലെയും വലിയ തിരക്ക് ഒഴിവാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നേരത്തെ റീചാർജ് ചെയ്യുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും. യാത്രക്കാർക്ക് rta.ae വെബ്സൈറ്റ്, Shail ആപ്പ്, RTA ആപ്പ്, nol Pay ആപ്പ് എന്നിവ വഴി ഡിജിറ്റലായി കാർഡ് റീചാർജ് ചെയ്യാം.
റൗണ്ട് ട്രിപ്പിനായി സിൽവർ ക്ലാസിന് കുറഞ്ഞത് 15 ദിർഹവും, ഗോൾഡ് ക്ലാസിന് 30 ദിർഹവും ബാലൻസ് ആവശ്യമാണ്.
തൊഴിലാളികൾക്കായി ദുബായിൽ പുതുവത്സരാഘോഷം;ജെബൽ അലി, അൽ ഖൂസ്, മുഹൈസിന തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ
ദുബായിലെ നിർമ്മാണ-വ്യാപാര മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി തുടർച്ചയായ മൂന്നാം വർഷവും പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ദുബായ് ജിഡിആർഎഫ്എ (GDRFA), ലേബർ അഫയേഴ്സ് സ്ഥിരം സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ദുബായിലെ പ്രധാന ലേബർ അക്കമഡേഷൻ മേഖലകളായ ജെബൽ അലി (Jebel Ali), അൽ ഖൂസ് (Al Quoz), മുഹൈസിന (Muhaisnah) എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ നടക്കുക.
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി അബുദാബി നഗരത്തിൽ ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് (Abu Dhabi Mobility) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഡിസംബർ 31 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 6:00 മണി വരെയാണ് നിയന്ത്രണം. ഹെവി ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ലേബർ ബസുകൾ എന്നിവയ്ക്കാണ് നിയന്ത്രണം. അബുദാബി ഐലൻഡിനുള്ളിലും അബുദാബി – അൽ ഐൻ റോഡിലും (E22) ഈ നിയന്ത്രണം ബാധകമായിരിക്കും.
അബുദാബി അൽ ഷംഖ ജില്ലയിൽ താമസക്കാർക്കായി 16 പുതിയ പൊതു പാർക്കുകൾ തുറന്നു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും (DMT) നഗര വികസന പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ഹരിത ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പാർക്കുകളിൽ 25 സ്പോർട്സ് കോർട്ടുകൾ, 26 കളിസ്ഥലങ്ങൾ, 8 ഔട്ട്ഡോർ ഫിറ്റ്നസ് സോണുകൾ എന്നിവ ഉൾപ്പെടുന്നു.
നടത്ത ട്രാക്കുകൾ, തണലുള്ള ഇരിപ്പിടങ്ങൾ, മനോഹരമായ പുൽത്തകിടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താമസക്കാരുടെ ശാരീരികക്ഷമതയും സാമൂഹിക ഇടപെടലുകളും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. റെസിഡൻഷ്യൽ ഏരിയകളിൽ തുറന്ന ഈ പുതിയ പാർക്കുകൾ അബുദാബിയുടെ ഹരിത ശൃംഖലയെ കൂടുതൽ വിപുലീകരിക്കുന്നു.
2026 നെ വരവേൽക്കാൻ ദുബായ് ഫ്രെയിമിൽ ആദ്യമായി ഡ്രോൺ ഷോകൾ; എമിറേറ്റിലുടനീളം 48 വെടിക്കെട്ടുകൾ
2026നെ വരവേൽക്കുന്നതിനായി ദുബായ് ഫ്രെയിമിൽ ഇത്തവണ ആദ്യമായി ഡ്രോൺ ഷോകൾ അരങ്ങേറും. ഡിസംബർ 31ന് നടക്കുന്ന പുതുവത്സരാഘോഷത്തിൽ വെടിക്കെട്ടിനൊപ്പം ഈ പ്രത്യേക പ്രദർശനവും ഉണ്ടാകും. എമിറേറ്റിലുടനീളം 40 കേന്ദ്രങ്ങളിലായി ആകെ 48 വെടിക്കെട്ട് പ്രദർശനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം, പുതുവത്സരദിനത്തിൽ ദുബായിലെ പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി അനുവദിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായിൽ നിങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുണ്ട്?
അഭിപ്രായം രേഖപ്പെടുത്താൻ സർവേയുമായി ദുബായ് പോലീസ്
എമിറേറ്റിലെ സുരക്ഷാ നിലവാരത്തെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി ദുബായ് പോലീസ് സർവേ ആരംഭിച്ചു. 2025-ലെ നാലാം പാദത്തിലെ (4th quarter) സുരക്ഷിതത്വബോധം അളക്കുന്നതിനാണ് ഈ സർവേ നടത്തുന്നത്. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ സർവേയിലെ വിവരങ്ങൾ സഹായിക്കും. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സർവേ പൂർത്തിയാക്കാം.
അഭിപ്രായം രേഖപ്പെടുത്താൻ:
dubaipolls.dsc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജനങ്ങളുടെ തുറന്നതും സത്യസന്ധവുമായ അഭിപ്രായങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിക്കാൻ ഏറെ സഹായകമാകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
റോഡുകളിൽ ജാഗ്രത വേണം; ഫുജൈറയിൽ 11 മാസത്തിനിടെ 11,747 വാഹനാപകടങ്ങൾ
ഏഴ് മരണം
ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസത്തിനിടയിൽ ഫുജൈറയിലെ റോഡുകളിൽ 11,747 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ഈ അപകടങ്ങളിലായി ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും വിവിധ തരത്തിലുള്ള പരിക്കുകളോടെ 201 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അശ്രദ്ധമായ ഡ്രൈവിംഗ്, അമിതവേഗത, സുരക്ഷിതമായ അകലം പാലിക്കാത്തത് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി.
കൊതുക് ശല്യം വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
യുഎഇയിൽ കൊതുകുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) മുന്നറിയിപ്പ് നൽകി. കൊതുക് നശീകരണം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്നും രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊതുക് കടിയേറ്റാൽ നിസ്സാരമായി കാണരുത്; ചൊറിച്ചിലും ചുവപ്പും കുറയ്ക്കാൻ ഐസ് പാക്കുകൾ ഉപയോഗിക്കാനും കടിയേറ്റ ഭാഗം മാന്തി പഴുപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. കടുത്ത പനി, തലവേദന തുടങ്ങിയ അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, വീടിന് ചുറ്റുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുക് പ്രജനനം തടയാൻ സഹകരിക്കണമെന്നും മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് എത്തിച്ചേരണം; ഷാർജ വിമാനത്താവളത്തിൽ തിരക്ക് കൂടുന്നതായി അധികൃതർ
പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്ന് വിലയിരുത്തലിനെ തുടർന്ന്, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയർപോർട്ട് അതോറിറ്റി നിർദേശിച്ചു. വരുന്ന നാല് ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തിരക്ക് മൂലം ചെക്ക്-ഇൻ നടപടികൾക്ക് കൂടുതൽ സമയം ആവശ്യമായി വരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ഡിജിറ്റൽ, ഫാസ്റ്റ്-ട്രാക്ക് സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ഷാർജ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.